കണ്ണൂരിൽ ഗതാഗത തടസ്സം സൃഷ്ട്ടിച്ചു ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു .കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് കേസ്. ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം പ്രതി. കെവി സുമേഷ് എംഎൽഎയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ജയരാജന് പുറമെ പത്ത് ജില്ലാ നേതാക്കളെയും പ്രതി ചേർത്തു. പൊതുജനങ്ങൾക്ക് മാർഗ്ഗ തടസ്സവും ശല്യവും സൃഷ്ടിച്ചു, പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല എന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കി ഗതാഗതം തടസപ്പെടുത്തിയെന്നതാണ് കേസ്. കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍- യോഗശാല നാലുവരിപ്പാതയിലായിരുന്നു കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.
റോഡിന്റെ വഴി മുടക്കിയുള്ള സമരത്തിനെതിരായ പൊലീസ് നോട്ടീസ് കിട്ടിയെന്നും അത് മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്നുമായിരുന്നു എംവി ജയരാജന്റെ പ്രതികരണം. ജനങ്ങൾക്ക് വേണ്ടിയാണ് സമരം. കേന്ദ്രം സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ സമരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.