പത്തനംതിട്ടയിൽ വിവാഹ സംഘത്തെ ഒരു കാരണവുമില്ലാതെ പോലീസ് ലാത്തി വീശിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. പത്തനംതിട്ട എസ്ഐ എസ്. ജിനുവിനെ സ്ഥലം മാറ്റി. എസ്‌പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കെെമാറി. മർദനമേറ്റ സിത്താര ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് വകുപ്പുതല നടപടിയും ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസ് മർദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവുമാണ് വിവാഹസംഘത്തിന് നേരെ ലാത്തിച്ചാർജ് നടത്തിയത്.
20 അംഗസംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മർദനത്തിൽ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്നവർക്കും അടികിട്ടി. പരിക്ക് പറ്റിയവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ബാറിന് മുന്നിൽ പ്രശ്നം ഉണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയത്. എന്നാൽ കൂടുതൽ അന്വേഷണം നടത്താതെ ആളുമാറി വിവാഹ സംഘത്തെ ആക്രമികകുകയായിരുന്നു.
അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തി. പിന്നാലെ പൊലീസ് സംഘം എത്തി തല്ലിയോടിക്കുകയായിരുന്നുവെന്ന് സംഭവത്തിൽ പരിക്കേറ്റ സിത്താര മാദ്ധ്യമങ്ങളോട് പറഞ്ഞു.