ടെക്നോപാർക്കിനടുത്ത് വീട് വാടകയ്ക്കെടുത്ത് ലഹരി കച്ചവടം നടത്തി വന്ന ടെക്നോപാർക്കിലെ ഡാറ്റാ എഞ്ചിനീയറായ മിഥുൻ മുരളി പിടിയിൽ.32 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായിട്ടാണ് പിടിയിൽ ആയതു.ടെക്കികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് മിഥുനെന്നാണ് അധികൃതർ നൽകുന്ന വിവരം. മുരിക്കുംപുഴ സ്വദേശിയാണ് മിഥുൻ.ടെക്നോപാർക്കിനടുത്ത് വീട് വാടകയ്ക്കെടുത്താണ് ഇയാൾ താമസിക്കുന്നത്. കഴക്കൂട്ടത്തിനടുത്ത് മൺവിളയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എയ്ക്ക് പുറമേ കഞ്ചാവ് പൊതികളും 75,000 രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഹരിവില്പനയിലൂടെ സമ്പാദിച്ച പണമാണിതെന്നാണ് റിപ്പോർട്ട്.
മിഥുൻ വഴി ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് എക്സൈസ് നേരത്തെ മനസിലാക്കിയിരുന്നു. എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നാട്ടിൽ പൊതുവേ ലഹരി ഉപയോഗിക്കുന്നവർക്ക് ഇയാൾ കഞ്ചാവും മറ്റും വിറ്റിരുന്നില്ല. എങ്കിലും മിഥുന്റെ ഇടപാടുകൾ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ നീക്കത്തിലാണ് എം.ഡി.എം.എ കൈമാറ്റം ചെയ്യുന്നതിനിടെ ചൊവ്വാഴ്ച ഇയാളെ പിടികൂടിയത്.
ബെംഗളൂരുവിൽനിന്നാണ് മിഥുൻ മയക്കുമരുന്ന് വാങ്ങുന്നത്. കഴക്കൂട്ടത്തെ ചില ഫ്ലാറ്റുകളിലും രഹസ്യകേന്ദ്രങ്ങളിലും ലഹരി ഇടപാടുകളും മയക്കുമരുന്ന് പാർട്ടികളും നടക്കുന്നതായി വിവരമുണ്ട്. ഐ.ടി. പ്രൊഫഷണലുകളെ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തുന്ന കണ്ണികളുണ്ടെന്നാണ് എക്സൈസ് നൽകുന്ന വിവരം. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ മിഥുനെ ചോദ്യം ചെയ്താൽ ലഭിക്കുമെന്നാണ് എക്സൈസ് കരുതുന്നത്.