വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുളള പഞ്ചലോഹ വിഗ്രഹങ്ങൾ കണ്ടെത്തി. തമിഴ്നാട് തിരുച്ചിറപ്പള്ളി വെങ്ങൻകുടി സ്വദേശി സുരേഷിന്റെ പുരയിടത്തിൽ നിന്നാണ് മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ ലഭിച്ചത്.
ആറ് അടി താഴ്ചയിൽ കുഴിക്കുന്നതിനിടെ തൊഴിലാളികൾ അസാധാരണമായ ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് ചുറ്റമുള്ള മണ്ണ് പൂർണ്ണമായും നീക്കം ചെയ്താണ് വിഗ്രഹങ്ങൾ പുറത്തെടുത്തത്.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സമയപുരം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഇളങ്കോവൻ,
തഹസിൽദാർ പളനിവേൽ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് വിഗ്രഹങ്ങൾ ട്രഷറി ഓഫീസിലേക്ക് മാറ്റി.
വിഗ്രഹങ്ങളുടെ പഴക്കം നിർണ്ണയിക്കാൻ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഗ്രഹങ്ങളിൽ ഒന്ന് ശ്രീരാമനോട് സാമ്യമുളതും മറ്റ് രണ്ടെണ്ണം ദേവതാ വിഗ്രഹങ്ങളുമാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു