തമിഴ്നാട്ടിലെ ഈറോഡിൽ രാത്രി നടന്ന പൊതുലേലത്തിൽ ചെറുനാരങ്ങ വിറ്റുപോയത് 13,000 രൂപയ്‌ക്ക് . ക്ഷേത്രത്തിലെ ചടങ്ങിന് ഉപയോഗിച്ച ചെറുനാരങ്ങയായിരുന്നു താരം . നാരങ്ങ സ്വന്തമാക്കാൻ നിരവധി പേരായിരുന്നു കാത്തുനിന്നത്. ഒടുവിൽ 13,000 രൂപയ്‌ക്ക് ലേലമുറപ്പിക്കുകയായിരുന്നു. നാരങ്ങയ്‌ക്കൊപ്പം വെള്ളി നാണയവും വെള്ളി മോതിരവും സമാനമായി വിറ്റുപോയി.
വില്ലാകേതി ഗ്രാമത്തിലെ പഴമതിന്നി കറുപ്പ ഈശ്വരൻ ക്ഷേത്രത്തിൽ മഹാശിവരാത്രിയോട് അനുബന്ധിച്ച നടന്ന പൂജകൾക്ക് പിന്നാലെയായിരുന്നു ലേലം നടന്നത്. ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾക്ക് ഉപയോഗിച്ച വസ്തുക്കൾ ഇവിടെ നിന്ന് വൻ തുകയ്‌ക്ക് വിറ്റുപോകുന്നത് സാധാരണമാണ്. തങ്കരാജ് എന്നയാളാണ് ചെറുനാരങ്ങ 13,000 രൂപയ്‌ക്ക് സ്വന്തമാക്കിയത്. ചിദംബരം എന്നയാൾ 43,000 രൂപ നൽകി വെള്ളിമോതിരം വാങ്ങി.
കഴിഞ്ഞ വർഷം സമാനമായ ലേലം വില്ലുപുരത്തെ മുരുക ക്ഷേത്രത്തിലും നടന്നിരുന്നു. അവിടെ 9 ചെറുനാരങ്ങകൾ വൻ തുകയ്‌ക്കായിരുന്നു ലേലത്തിൽ വിറ്റഴിഞ്ഞത്. 50,000 രൂപ വരെ ഒരു നാരങ്ങയ്‌ക്ക് ലഭിച്ചു. രണ്ടര ലക്ഷത്തോളം രൂപയാണ് ഈ വകയിൽ ക്ഷേത്രത്തിന് ലഭിച്ചത്.