പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമാ ഷൂട്ടിംഗ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് വനംവകുപ്പ്. വനത്തിൽ അതിക്രമിച്ചു കയറിയതിന് സംവിധായകൻ അനുരാജ് മനോഹറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. റാന്നി ഡിവിഷൻ പരിധിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
സംവിധായകനേയും അണിയറപ്രവർത്തകരേയും വിളിച്ചുവരുത്തി വനംവകുപ്പ് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ കേസെടുക്കാൻ വനംവകുപ്പിന് നിയമോപദേശം കിട്ടുകയും ചെയ്തു. വനംമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികൾക്ക് തടസമുണ്ടാക്കി എന്നതാണ കേസ്.
നേരത്തെ അനുമതി നിഷേധിച്ചിട്ടും സന്നിധാനത്ത് ഷൂട്ടിങ് നടന്നതായി ദേവസ്വം അധ്യക്ഷൻ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്ന് അനുരാജ് മനോഹർ വ്യക്തമാക്കിയിരുന്നു. സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണെന്നും പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടുവെന്നും അദ്ദേഹമാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞതെന്നും അനുരാജ് മനോഹർ വ്യക്തമാക്കിയിരുന്നു.
