തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങൾക്ക് നേരെ ആഞ്ഞടിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ട്. അതു പഠിച്ച് മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. കേന്ദ്ര ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കപ്പാസിറ്റി ഉണ്ടോയെന്ന് ചോദിക്കണം. ഇതുവരെ കൊടുത്ത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും നാടകം കളിക്കുകയാണ്. വെറുതെ ഓരോന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിര്‍ത്തണം. കേന്ദ്ര ബജറ്റില്‍ കേരളത്തിന് വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നതു സംബന്ധിച്ച് എട്ടു പേജുള്ള ഡോക്യുമെന്റ് തന്റെ കൈവശമുണ്ട്. ഇപ്പോഴത്തെ പ്രചാരണം എന്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കണം. 10 കൊല്ലം ഭരിച്ച സിപിഎം ഇതുവരെ ചെയ്ത കാര്യങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡാണ് മുമ്പോട്ടു വെക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പകരം കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നു, പരിഗണിക്കുന്നില്ല തുടങ്ങിയ പ്രചാരണങ്ങളാണ് നടത്തുന്നത്. ഇതു നൂറു ശതമാനം നുണയാണ്. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ സിപിഎം വെല്ലുവിളിക്കുകയാണ്. 2014 വരെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇന്ത്യ ഭരിച്ചത്. എട്ടു മന്ത്രിമാരായിരുന്നു കേരളത്തില്‍ നിന്നും ഉണ്ടായിരുന്നത്. അവര്‍ കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്തോ?. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസിന്റെ പ്രചാരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
