കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതിയായ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാതെ സർക്കാർ ഒത്തുകളിക്കുന്നു എന്ന വിവരങ്ങൾ പുറത്ത് ,കണ്ണൂർ കണ്ണവത്തെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ ഇതുവരെ അതിന് തയ്യാറാകാതെ പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിക്കുന്നു .
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. അപേക്ഷ കൊടുത്തതിന് പിന്നാലെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സർക്കാർ അത് നിരസിച്ചു. ഒടുവിൽ കുടുംബം ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയെങ്കിലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ സർക്കാർ തയ്യാറായില്ല.
സർക്കാരിന്റെ പ്രീണന നയത്തിന്റെ ഭാഗമാണ് ഇത്തരമൊരു സമീപമെന്ന് കുടുംബം ചൂണ്ടിക്കാട്ടി. പിഎഫ്ഐ ഭീകരർ പ്രതികളാകുന്ന കേസിൽ സർക്കാർ അവർക്ക് അനുകൂലമാകുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകുമെന്നും കുടുംബം ആവർത്തിച്ചു.
പിഎഫ്ഐ ഭീകരരെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയും രംഗത്തെത്തി. കോടതിയിൽ നിന്നും സ്വാഭാവിക നീതി കിട്ടാൻ വേണ്ടി ഒരു വക്കിലിനെ അനുവദിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നത് അങ്ങേയറ്റം ക്രൂരതയാണ്. സർക്കാരിനെതിരെ കോടതിയെ സമീപിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2018 ജനുവരി 19-നാണ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. എബിവിപി കാക്കയങ്ങാട് ഐറ്റിഐ യൂണിറ്റ് കമ്മറ്റി മെമ്പറും കണ്ണൂര്‍ എസ്എന്‍ കോളേജ് മുന്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്നു ശ്യാമപ്രസാദ്. ബൈക്കില്‍ യാത്ര ചെയ്യവെ മുഖംമൂടി ധരിച്ചെത്തിയ പിഎഫ്ഐ ഭീകരരാണ് ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയത്.
