തൃശൂർ ഫെഡറൽ ബാങ്ക് ശാഖയിൽ മുഖംമൂടി ധരിച്ച് എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷത്തോളം രൂപ കൊള്ളയടിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് സംഭവം.പോട്ട ചെറുപുഷ്പ പള്ളിക്ക് എതിർ വശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ശാഖയിൽ എത്തിയ അക്രമി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ മുറിയിലിട്ട് പൂട്ടിയാണ് ക്യാഷ് കൗണ്ടറിലെ പണം കവർന്നത്.കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം തട്ടിയത്. ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. മോഷ്ടാവിനെ പിടികൂടാൻ തൃശൂർ, എറണാകുളം ജില്ലകളിൽ വ്യാപക പരിശോധന ആരംഭിച്ചു.
പോട്ട ചെറുപുഷ്പ പള്ളിക്ക് എതിർ വശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് കവർച്ച നടന്നത്. ബൈക്കിൽ ഹെൽമെറ്റും ബാഗും ധരിച്ച് ബൈക്കിലാണ് മോഷ്ടാവ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കവർച്ച നടന്ന സമയത്ത് ബാങ്കിനുള്ളിൽ രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പുറത്ത് പോയിരിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നില്ല.
ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട ശേഷം ക്യാഷ് കൗണ്ടറിനുള്ളിൽ നിന്ന് പണം എടുത്ത് ബാഗിൽ നിറയ്‌ക്കുന്ന രംഗം ദൃശ്യങ്ങളിലുണ്ട്. തുടർന്ന് പുറത്ത് വന്ന് സ്‌കൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 15 ലക്ഷം കവർന്നതായാണ് പ്രാഥമിക നിഗമനം. ഉച്ചഭക്ഷണത്തിൻ്റെ സമയം നോക്കി ബാങ്കിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തി ആസൂത്രിതമായാണ് കവർച്ച നടത്തിയിട്ടുള്ളത്. മോഷ്ടാവിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.