പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പോലീസ് കാവലിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും അയൽവാസികൾ ഭയന്നു .പോലീസ് കൂടെ നിൽകുമ്പോൾ പോലും തെളിവെടുപ്പിനിടെ തന്നെ വകവരുത്തുമെന്ന രീതിയിൽ ചെന്താമര ആംഗ്യം കാണിച്ചതായി പറയുകയാണ് അയൽവാസിയായ പുഷ്‌പ. ‘അയളെ കണ്ടപ്പോൾ തന്നെ കയ്യും കാലും വിറച്ചു. എന്തെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെയും തീർത്തേനെ. അയാൾക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോൾ ഇവിടെ താമസിക്കാൻ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടം വെറുത്തുപോയി ‘, പുഷ്‌പ പറഞ്ഞു.നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്‌മി (75) എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ 35 മണിക്കൂറിന് ശേഷമാണ് പൊലീസിന് പിടികൂടാനായത്. മലമുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിശപ്പ് സഹിക്കാതായതോടെ മലയിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ പൊലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.
യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ചെന്താമര കാര്യങ്ങളെല്ലാം പൊലീസിന് മുന്നിൽ വിവരിച്ചത്. ചെന്താമരയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ ജനരോഷം ഉണ്ടായേക്കുമെന്ന് കരുതി വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുക്കാൽ മണിക്കൂളോളം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയശേഷം എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും ഒളിച്ചിരുന്ന സ്ഥലവുമെല്ലാം ഇയാൾ പൊലീസിനോട് വിശദീകരിച്ചു.